08 ഒക്ടോബർ 2013, കോലഞ്ചേരി. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ ഇടവകയിൽ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ സുറിയാനി ഓർത്തൊഡോക്സ് വിശ്വാസികളുടെ ആരാധനയ്ക്കുള്ള അവകാശങ്ങൾ നിലനിർത്തിക്കിട്ടുന്നതിന് വേണ്ടി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നടത്തുന്ന ഉപവാസ പ്രാർത്ഥനായജ്ഞം തുടരുന്നു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ ആശുപത്രിക്കിടക്കയിൽ നിന്നും കോലഞ്ചേരിയിലെത്തി വിശ്വാസികളുടെ സമാധാന സമരത്തിന് നേത്യത്വം നല്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിക്കുവാൻ കോലഞ്ചേരിയിലേയ്ക്ക് പ്രവഹിക്കുകയാണ്.
ഇന്നലെ വിവിധ രാഷ്ട്രീയ നേതാക്കൾ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു. എം എൽ എ മാരായ വി പി സജീന്ദ്രൻ, അന്വർ സാദത്ത്, സാജു പോൾ, ടി യു കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി എന്നിവർ ഇന്നലെ ബാവായെ സന്ദർശിച്ചിരുന്നു.
അതേ സമയം ബസേലിയോസ് തോമസ് പ്രധമൻ ബാവായുടെ ആരോഗ്യ നില വഷളാവുന്നതിൽ സഭാതലവനായ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് സഖ പ്രഥമൻ ബാവ ആശങ്ക പ്രകടിപ്പിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ എല്ലാ വിശ്വാസികളും ഇടവകപ്പള്ളികളും എല്ലാ അഘോഷങ്ങളും മാറ്റി വച്ച് പരി. സഭയ്ക്കും മലങ്കരയുടെ യാക്കോബ് ബുർദ്ധാന ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്കും വേണ്ടി 3 ദിവസം പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ബാവ കല്പ്പിച്ചു.
ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം പള്ളിപ്പരസരത്ത് നിന്നും ഒഴിഞ്ഞു പോയിരുന്നു. ഇതിനിടയില്‍ വാഹനാപകടത്തില്‍ മരിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഓമ്പാളയില്‍ റോയിയുടെ സംസ്‌കാരത്തെ ചൊല്ലി അനിശ്‌ചിതത്വം നിലനിന്നിരുന്നെങ്കിലും ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ അനുമതിയോടെ മൃതദേഹം പള്ളിക്കകത്ത് പ്രവേശിപ്പിക്കാന്‍ പോലീസ് അനുവദിച്ചു. പോലീസിന് എഴുതി നല്‍കിയ വൈദികരടക്കമുള്ള മുപ്പത് പേരെയാണ് പള്ളിക്കകത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ പള്ളിയുടെ വാതിലിന്റെ പൂട്ട് തുറക്കാന്‍ ഒരു മണിക്കൂറിലേറെ കഠിനശ്രമം നടത്തിയെങ്കിലും നടന്നില്ല.
പൂട്ട് പൊളിക്കാന്‍ ആര്‍.ഡി.ഒ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് പള്ളിയകത്ത് ശുശ്രൂഷ നടത്താന്‍ കഴിയാതെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് വൈദികരും മെത്രാപ്പോലീത്തമാരും ഒഴികെയുള്ള യാക്കോബായ വിശ്വാസികളെ ഉപവാസ പന്തലിനരികില്‍ നിന്നും പോലീസ് ഒഴിവാക്കി.
മെത്രാപ്പോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്‌റ്റമോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഏലിയാസ് മോര്‍ യൂലിയോസ് സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍ എന്നിവരടക്കം നൂറ് കണക്കിന് വൈദികരും വിശ്വാസികളും ശ്രേഷ്‌ഠ ബാവയോടൊപ്പമുണ്ട്.